അമ്മയുടെ ജനറൽ സെക്രട്ടറിയായി സിദ്ദിഖിനെ തെരഞ്ഞെടുത്തു; വൈസ് പ്രസിഡന്റുമാരായി ജഗദീഷ്, ജയൻ ചേർത്തലയും

കൊച്ചി: അമ്മയുടെ ജനറൽ സെക്രട്ടറിയായി നടൻ സിദ്ദിഖിനെ തെരഞ്ഞെടുത്തു. എറണാകുളത്ത് നടന്ന സംഘടനയുടെ ജനറൽ ബോഡി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ഉണ്ണി ശിവപാൽ, നടി കുക്കു പരമേശ്വരൻ എന്നിവരാണ് സിദ്ദിഖിനു പുറമേ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചത്.

വൈസ് പ്രസിഡന്റുമാരായി ജഗദീഷ്, ജയൻ ചേർത്തല തുടങ്ങിയവരെ തെരഞ്ഞെടുത്തു. നേരത്തെ അമ്മ സംഘടനയുടെ പ്രസിഡന്റായി മോഹൻലാലും ട്രഷററായി ഉണ്ണി മുകുന്ദനും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വിദേശത്തായിരുന്നതിനാൽ മമ്മൂട്ടി യോഗത്തിന് എത്തിയിരുന്നില്ല.

ഇടവേള ബാബുവിന്റെ പിൻഗാമിയായിട്ടാണ് സിദ്ദിഖ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. ജനറൽ സെക്രട്ടറി കസേരയിൽ ഇരുന്നത് എല്ലാവർക്കും വേണ്ടിയായിരുന്നുവെന്ന് വിടവാങ്ങൽ പ്രസംഗത്തിൽ ഇടവേള ബാബു പറഞ്ഞു. സ്വന്തം സന്തോഷത്തിനല്ല.സമൂഹ മാധ്യമങ്ങളിൽ തന്നെ ചിലർ വളഞ്ഞിട്ട് ആക്രമിച്ചു.അന്ന് ഒപ്പമുണ്ടായിരുന്നവർ നിശബ്ദരായി നിന്നു.ആരിൽ നിന്നും സഹായം കിട്ടിയില്ല.പുതിയ ഭരണ സമിതിക്ക് ഇത്തരം ദുരനുഭവം ഉണ്ടാവരുതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭാരവാഹി തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ താൻ ‘പെയ്ഡ് സെക്രട്ടറി’ ആണെന്ന് ചിലർ പ്രചരിപ്പിച്ചു. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.