സിപിഎം പഞ്ചായത്തംഗം റോഡിൽ മാലിന്യം തള്ളിയ സംഭവം; എന്ത് നടപടിയെടുത്തെന്ന് സർക്കാരിനോട് ചോദിച്ച് ഹൈക്കോടതി

എറണാകുളം: സിപിഎം പഞ്ചായത്തംഗം റോഡിൽ മാലിന്യം തള്ളിയ സംഭവത്തിൽ എന്ത് നടപടിയെടുത്തെന്ന് സർക്കാരിനോട് ചോദിച്ച് ഹൈക്കോടതി.മൂവാറ്റുപുഴ മഞ്ഞള്ളൂരിൽ റോഡിൽ മാലിന്യം തള്ളിയ പഞ്ചായത്തംഗത്തിനെതിരെ സർക്കാർ എന്ത് നടപടി സ്വീകരിച്ചുവെന്ന ചോദ്യമാണ് കോടതി ഉന്നയിച്ചത്. ബ്രഹ്മപുരം വിഷയം പരിഗണിക്കവെയാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യം സർക്കാരിനോട് ചോദിച്ചത്.

അടുത്ത സിറ്റിംഗിൽ വിഷയത്തിൽ സർക്കാർ മറുപടി നൽകണമെന്നാണ് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. ഉത്തരവാദിത്തപ്പെട്ട ഒരു പഞ്ചായത്തംഗം തന്നെ നിയമം ലംഘിച്ച സാഹചര്യത്തിലാണ് സാഹചര്യത്തിലാണ് കോടതിയുടെ ഭാഗത്ത് നിന്നും സർക്കാരിനോട് ഇത്തരമൊരു ചോദ്യം ഉണ്ടായിരിക്കുന്നത്.

തദ്ദേശ സ്ഥാപനങ്ങൾ മാത്രമല്ല വ്യക്തികൾ കൂടി ഇടപെട്ടാലേ കേരളത്തിലെ മാലിന്യ സംസ്‌കരണ പ്രശ്‌നങ്ങൾക്ക് പരിഹാരമാവുകയുള്ളൂവെന്ന് കോടതി അഭിപ്രായപ്പെട്ടു. മുൻപും ഉന്നത ഉദ്യോഗസ്ഥരെയടക്കം ഓൺലൈനിൽ വിളിച്ച് വരുത്തി വിശദീകരണം തേടിയ സംഭവത്തെ കുറിച്ചും കോടതി ചൂണ്ടിക്കാട്ടി.

വഴിയരികിൽ മാലിന്യം വിലിച്ചെറിഞ്ഞത് മഞ്ഞള്ളൂർ പഞ്ചായത്തിലെ 13-ാം വാർഡ് മെമ്പർ പി എസ് സുധാകരനാണ്. സ്‌കൂട്ടറിൽ പോകുന്നതിനിടെ വഴിയരികിലേക്ക് മാലിന്യം തള്ളുന്ന സുധാകരന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് കോടതി വിഷയത്തിൽ ഇടപെടൽ നടത്തിയത്.