കുറുവ ദ്വീപിൽ സംസ്ഥാന സർക്കാർ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ ഹൈക്കോടതി തടഞ്ഞു; വിശദീകരണം തേടി

കൊച്ചി: സംസ്ഥാന സർക്കാർ വയനാട് കുറുവ ദ്വീപിൽ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ ഹൈക്കോടതി തടഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് എങ്ങനെ അനുമതി നൽകി എന്നതിൽ വിശദീകരണം നൽകാൻ സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.

വയനാട്ടിലെ എക്കോ ടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിടാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇക്കോ ടൂറിസം കേന്ദ്രത്തിലെ ജീവനക്കാരനായ വെള്ളച്ചാലിൽ പോളിനെ ആന ചവിട്ടിക്കൊന്നതിന് പിന്നാലെയായിരുന്നു ഹൈക്കോടതിയുടെ നടപടി. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഇവിടെ നിർമ്മാണ പ്രവർത്തനങ്ങളും പാടില്ലെന്ന് കോടതി വ്യക്തമാക്കി. രണ്ട് കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് ഇക്കോ ടൂറിസത്തിന്റെ ഭാഗമായി കുറുവ ദ്വീപിൽ നടക്കുന്നത്.