പൊലീസുദ്യോഗസ്ഥരുടെ ജോലിഭാരവും മാനസിക സമ്മർദ്ദവും; പ്രശ്‌നങ്ങൾ നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: പൊലീസുദ്യോഗസ്ഥരുടെ ജോലിഭാരവും മാനസിക സമ്മർദ്ദവും ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചു. അഞ്ചു വർഷത്തിനിടെ എൺപത്തിയെട്ട് പോലീസുകാർ ആത്മഹത്യ ചെയ്തു. ആറു ദിവസത്തിനുള്ളിൽ അഞ്ചു പോലീസുകാർ ആത്മഹത്യ ചെയ്തുവെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

പുതിയ പദ്ധതികൾ പ്രഖ്യാപിച്ചാലും പഴയ അംഗബലമേ പൊലീസിലുള്ളൂവെന്ന് അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടു വന്ന പിസി വിഷ്ണുനാഥ് പറഞ്ഞു. 44 പേരെ വെച്ചാണ് 118 പോലീസുകാർ ചെയ്യേണ്ട ജോലി ഒരു സ്റ്റേഷനിൽ നടത്തുന്നത്. വനിതാ പോലീസുകാർക്ക് ആവശ്യമായ റെസ്റ്റ് റൂമുകൾ പോലുമില്ല. ഇടുങ്ങിയ മുറികളാണ് എല്ലാ പോലീസ് സ്റ്റേഷനുകളുമെന്ന് അദ്ദേഹം പറഞ്ഞു.

മരിച്ച ജോബിദാസ് എന്ന പോലീസുകാരന്റെ ആത്മഹത്യാക്കുറിപ്പ് പിസി വിഷ്ണുനാഥ് നിയമസഭയിൽ വായിക്കുകയും ചെയ്തു. നന്നായി പഠിക്കണമെന്നും പോലീസിൽ അല്ലാതെ മറ്റൊരു ജോലി വാങ്ങണമെന്ന് മക്കൾക്ക് നിർദ്ദേശമുള്ള ഭാഗമാണ് വായിച്ചത്. പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ യോഗ ഉൾപ്പെടെ നടത്തിവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മദ്യപാനശീലം ഉള്ളവരെ ലഹരിമുക്തമാക്കുന്നതിന് പ്രത്യേക കർമ്മ പദ്ധതിയുണ്ട്. പോലീസ് സ്റ്റേഷനുകളിൽ തന്നെ മെന്ററിങ് സംവിധാനമുണ്ട്. എട്ടുമണിക്കൂർ ജോലി എന്നത് വേഗത്തിൽ നടപ്പാക്കാൻ കഴിയുന്നതല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

സാങ്കേതികവിദ്യ കൂട്ടി ജോലിഭാരം കുറയ്ക്കാനുള്ള നീക്കങ്ങൾ സർക്കാർ സ്വീകരിച്ചു വരുന്നുണ്ട്. ജോലിയുടെ ഭാഗമായി വരുന്ന സമ്മർദ്ദം പൂർണമായി ഒഴിവാക്കാൻ കഴിയില്ല. പോലീസ് സേനയിൽ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്ന് ഗൗരവമായി പരിശോധിക്കും. പോലീസുകാരുടെ മനോവീര്യം തകർക്കുന്ന നടപടികൾ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.