മേയർ ആര്യാ രാജേന്ദ്രന് തെറ്റു തിരുത്താൻ ഒരവസരം കൂടി നൽകും; തീരുമാനം സിപിഎം ജില്ലാകമ്മിറ്റി യോഗത്തിൽ

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന് തെറ്റു തിരുത്താൻ ഒരവസരം കൂടി നൽകാൻ തീരുമാനിച്ച് സിപിഎം ജില്ലാകമ്മിറ്റി യോഗം. ഭരണത്തിലെ വീഴ്ചകൾ അധികാരം നഷ്ടപ്പെടാൻ ഇടയാക്കുമെന്നും മേയർ സ്ഥാനത്ത് നിന്ന് മാറ്റിയാൽ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നും വിലയിരുത്തലുണ്ടായ സാഹചര്യത്തിലാണ് ആര്യാ രാജേന്ദ്രന് അന്ത്യശാസനം നൽകാൻ തീരുമാനിച്ചത്.

മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതാണെന്നും അത് പൊതു ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്ന വിമർശനം യോഗത്തിൽ ശക്തമായിരുന്നു. കെ.എസ്ആർ.ടി.സി ഡ്രൈവറുമായുള്ള തർക്കത്തിൽ മേയറും കുടുംബവും നടുറോഡിൽ കാണിച്ചു കൂട്ടിയത് ഗുണ്ടായിസമാണെന്നായിരുന്ന വിമർശനം. ബസിലെ മെമ്മറി കാർഡ് കിട്ടാതിരുന്നത് ഭാഗ്യമായെന്നും ചില അംഗങ്ങൾ അഭിപ്രായപ്പെട്ടു.

മെമ്മറി കാർഡ് കിട്ടിയിരുന്നെങ്കിൽ സച്ചിൻ ദേവിന്റെ പ്രകോപനം ജനങ്ങൾ കാണുമായിരുന്നു. രണ്ടുപേരും പക്വത കാണിച്ചില്ല. മോശമായ കോർപറേഷൻ ഭരണം എതിരാളികൾക്കു ഗുണകരമായി. ധാർഷ്ട്യം കാണിക്കുന്ന വലിയ നേതാക്കളെ അനുകരിക്കുന്ന മേയറായി ആര്യ രാജേന്ദ്രൻ മാറിയെന്നും ജില്ലാകമ്മിറ്റിയിൽ അഭിപ്രായമുയർന്നു.