സംസ്ഥാന സ്‌കൂൾ കലോത്സവം ഡിസംബറിൽ; പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഈ അദ്ധ്യയന വർഷത്തിൽ സംഘടിപ്പിക്കുന്ന മേളകളുടെ വിശദാംശങ്ങൾ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാന സ്‌കൂൾ കലോത്സവം വരുന്ന ഡിസംബർ മാസത്തിൽ തിരുവനന്തപുരത്ത് വെച്ച് നടക്കും. എറണാകുളത്തായിരിക്കും കായിക മേള. ഒക്ടോബർ 18, 19, 20, 21, 22 തീയതികളാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

സംസ്ഥാന സ്‌കൂൾ കായികമേളയെ ഒളിംപ്ക്സ് മാതൃകയിൽ അത്ലറ്റിക്സും ഗെയിംസും ഒരുമിച്ച് സംഘടിപ്പിക്കുന്ന രീതിയിൽ മാറ്റണമെന്ന രീതിയിലുള്ള പ്രവർത്തനമാണ് നടന്നു വരുന്നത്. ഈ മേളയ്ക്ക് പ്രത്യേക ലോഗോയും പ്രത്യേക തീമും പ്രത്യേക ഗാനവും ആലോചിക്കുന്നുണ്ട്. നാല് വർഷത്തിൽ ഒരിക്കൽ ഒളിമ്പിക്‌സ് മാതൃകയിൽ. ഒളിമ്പിക്‌സ് മാതൃകയിൽ അല്ലാത്ത വർഷങ്ങളിൽ സാധാരണ പോലെ കായിക മേളയും നടക്കുമെന്ന് അദ്ദേഹം വിശദമാക്കി.

ഇത്തവണ സംസ്ഥാന സ്‌കൂൾ കലോത്സവം നടത്തുന്നത് പുതുക്കിയ മാന്വൽ അനുസരിച്ചാകണം എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ആഗ്രഹിക്കുന്നത്. അതിനുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കാലോത്സവത്തിൽ തദ്ദേശീയ ജനതയുടെ ഒരു കലാരൂപം ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ചിരുന്നു. ഇത്തവണ ഒരിനം മത്സര ഇനമായി തന്നെ ഉൾപ്പെടുത്തണമെന്ന രീതിയിൽ കാര്യങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കരിയർ ഗൈഡൻസ് ദിശ എക്സ്പോ ഒക്ടോബർ 5, 6, 7, 8, 9 തീയതികളിൽ തൃശൂർ ജില്ലയിൽ വെച്ചാണ് നടത്തുന്നത്. സ്പെഷ്യൽ സ്‌കൂൾ കലോത്സവം കണ്ണൂർ ജില്ലയിൽ വെച്ച് സെപ്തംബർ 25, 26, 27 തീയതികളിൽ നടത്തും. ശാസ്ത്രമേള ആലപ്പുഴ ജില്ലയിൽ നവംബർ 14, 15, 16, 17 തീയതികളിൽ നടത്തും. റ്റി.റ്റി.ഐ., പി.പി.റ്റി.റ്റി.ഐ. കലോത്സവം സെപ്തംബർ 4, 5 തീയതികളിൽ പത്തനംതിട്ട ജില്ലയിൽ വെച്ച് നടത്തുമെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.