അഴിമതിക്കാർക്കെതിരെ കടുത്ത നടപടി തുടരും; മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി

ന്യൂഡൽഹി: അഴിമതിക്കാർക്കെതിരെ കടുത്ത നടപടി തുടരുമെന്ന് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കാർ ആരും രക്ഷപ്പെടില്ലെന്നത് മോദിയുടെ ഗ്യാരന്റിയാണെന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്റിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മണിപ്പൂർ കലാപത്തെ കുറിച്ചും മോദി പാർലമെന്റിൽ സംസാരിച്ചു. സമാധാന അന്തരീക്ഷത്തിന് നിരന്തര ശ്രമം നടക്കുകയാണ്. നിലവിൽ അക്രമ സംഭവങ്ങൾ കുറഞ്ഞു വരുന്നുണ്ടെന്നത് ആശ്വാസകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

11,000 എഫ്‌ഐആറുകളാണ് കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. വിവിധ സമുദായങ്ങളുമായി ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കും. രാഷ്ട്രീയത്തിന് അതീതമായി മണിപ്പൂരിലെ പ്രശ്‌ന പരിഹാരത്തിന് ശ്രമം നടക്കുന്നുണ്ട്. മണിപ്പൂരിൽ സംഘർഷം ആളികത്തിക്കുന്നവരെ ജനം തള്ളും. 1993 ൽ മണിപ്പൂരിൽ തുടങ്ങിയ സംഘർഷം 5 കൊല്ലം തുടർന്നതും മോദി ഓർപ്പിപ്പിച്ചു. കശ്മീരിൽ ഭീകരവാദത്തിനെതിരായ പോരാട്ടം അവസാന ഘട്ടത്തിലേക്ക് കടക്കുന്നുവെന്നും മോദി വ്യക്തമാക്കി.

നീറ്റ് ചോദ്യപേപ്പർ ചോർച്ച നടന്നുവെന്നത് തികച്ചും തെറ്റായ കാര്യമാണ്. എന്നാൽ ഈ വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കുന്നതും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നതും ദൗർഭാഗ്യകരമാണ്. വിദ്യാർത്ഥികളുടെ ഭാവിക്കെതിരെ പ്രവർത്തിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.