സൂപ്പർ ലീഗ് കേരളയുടെ ഭാഗമായ കൊച്ചി എഫ്.സിയുടെ ഉടമസ്ഥരായി പൃഥ്വിരാജും സുപ്രിയ മേനോനും

കൊച്ചി: കേരളത്തിന്റെ പ്രഥമ ഫുട്‌ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായ കൊച്ചി എഫ്.സിയുടെ ഉടമസ്ഥരായി നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. കേരളത്തിലെ ഫുട്‌ബോളിനെ പ്രൊഫഷണൽ തലത്തിൽ ഉയർത്താൻ സൂപ്പർ ലീഗ് കേരളക്ക് കഴിയുമെന്ന് പൃഥ്വിരാജ് പറഞ്ഞു. താഴെക്കിടയിൽ ഫുട്‌ബോളിനെ വളർത്താനും സൂപ്പർ ലീഗ് കേരളയിലൂടെ കഴിയുമെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.

നമ്മുടെ നാട്ടിലെ മികച്ച കളിക്കാർക്ക് നിരവധി അവസരങ്ങൾ സൃഷ്ടിയ്ക്കുന്നതിനൊപ്പം നമ്മുടെ സംസ്ഥാനത്തിന്റെ കായിക സമ്പത്തിനെ മെച്ചപ്പെടുത്താൻ ഇത്തരമൊരു അന്താരാഷ്ട്ര ടൂർണമെന്റിനാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൃഥ്വിരാജിന്റെ ലീഗിലെ പങ്കാളിത്തം യുവാക്കൾക്കിടയിൽ ടൂർണമെന്റിന് വലിയ പ്രചോദനവും ഊർജവും പകരുമെന്നായിരുന്നു സൂപ്പർ ലീഗ് കേരളയുടെ സിഇഒ മാത്യു ജോസഫിന്റെ പ്രതികരണം.

ഈ വർഷം ഓഗസ്റ്റ് അവസാനം മുതൽ ആരംഭിക്കുന്ന 60 ദിവസം നീണ്ടുനിൽക്കുന്ന സൂപ്പർ ലീഗ് കായിക കേരളത്തിന് ആവേശമാകുമെന്നും അദ്ദേഹം അറിയിച്ചു. ആഗോള ഫുട്‌ബോൾ കളിയാവേശങ്ങൾക്ക് സമാനമായി കേരളത്തിലും വരുന്ന സൂപ്പർ ലീഗ് കേരള പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് സുപ്രിയ മേനോൻ പറഞ്ഞു. ലോകം തന്നെ അത്ഭുത്തത്തോടെ നോക്കുന്ന ഫുട്‌ബോൾ ആരാധകരുള്ള സ്ഥലമാണ് കേരളം, അവിടെ നടക്കുന്ന ആദ്യ ഫുട്‌ബോൾ ലീഗിൽ കൂടുതൽ വനിതാ കായിക പ്രേമികളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് തന്റെ പിന്തുണയുണ്ടാകുമെന്നും സുപ്രിയ കൂട്ടിച്ചേർത്തു.