തന്റെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണ് ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടാകാൻ കാരണമായത്; മാപ്പ് പറഞ്ഞ് സിദ്ദിഖ്

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ വാർഷിക പൊതുയോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രതിനിധികളെ സുരക്ഷാ ജീവനക്കാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പ്രതികരണവുമായി ‘അമ്മ’ ജനറൽ സെക്രട്ടറി സിദ്ദീഖ്. സംഭവത്തിൽ സിദ്ദിഖ് മാപ്പ് പറഞ്ഞു.

തന്റെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണ് ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടാകാൻ കാരണമായതെന്നും ഇനി ഇങ്ങനെയൊന്നുണ്ടാകാതെ ശ്രദ്ധിക്കാമെന്നും സിദ്ദീഖ് വ്യക്തമാക്കി. കലൂരിലെ കൺവൻഷൻ സെന്ററിലാണ് അമ്മ ജനറൽ ബോഡി യോഗം നടന്നത്. ഞായറാഴ്ച്ചയാണ് യോഗം ചേർന്നത്.

രാവിലെ 10 മുതൽ 10 മിനിറ്റ് സമയം യോഗം നടക്കുന്ന ഹാളിനുള്ളിൽ കടന്നു ചിത്രങ്ങളും ദൃശ്യങ്ങളും പകർത്താൻ അനുവദിക്കുമെന്ന് ‘അമ്മ’യിൽ നിന്നു തന്നെ മുൻകൂർ അറിയിപ്പു ലഭിച്ചതിനാലാണു മാധ്യമപ്രവർത്തകർ യോഗവേദിയിൽ എത്തിയത്. എന്നാൽ, വളരെ മോശമായ രീതിയിലായിരുന്നു സംഘാടകർ മാദ്ധ്യമ പ്രവർത്തകരോട് പെരുമാറിയത്.

മാധ്യമപ്രവർത്തകർ പ്രതിഷേധം നടത്തിയതിന് ശേഷമാണ് ഉള്ളിൽ കടക്കാൻ അനുമതി നൽകിയത്. വിളിച്ചുവരുത്തി അപമാനിക്കുന്ന തരത്തിലാണ് തങ്ങളോട് പെരുമാറിയതെന്ന് ആരോപിച്ച് മാധ്യമപ്രവർത്തകർ രംഗത്തെത്തി. സംഭവത്തിൽ എറണാകുളം പ്രസ് ക്ലബ് പ്രതിഷേധക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തിരുന്നു.